Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്തും.
പന്തളത്ത് ജാഥകൾ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
വിവാദത്തിൽ എഡിജിപി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.